
ബോക്സിംഗ് റിംഗിൽ സ്വർണം ഇടിച്ചിട്ട് ഇന്ത്യൻ വനിതകള്‍, പ്രീതിക്കും ജെയ്‌സ്മിനും തങ്കത്തിളക്കം; കോമൺവെൽത്തിൽ ഇന്ത്യയുടെ മെഡൽവേട്ട
കോമൺവെൽത്ത് ഗെയിംസിന്‍റെ പത്താം ദിനത്തിൽ ബോക്‌സിങ് റിംഗിൽ നിന്ന് ഇന്ത്യയ്ക്ക് ഇരട്ട സ്വർണത്തിളക്കം. വനിതകളുടെ 57 കിലോഗ്രാം ബോക്സിംഗില്‍ ജെയ്‌സ്മിൻ ലമ്പോറിയയും 54 കിലോഗ്രാം വിഭാഗത്തില്‍ പ്രീതി പവാറുമാണ് ഇന്ത്യക്കായി സ്വർണം നേടിയത്. ഫൈനൽ പോരാട്ടത്തിൽ കൃത്യമായ ആക്രമണ ശൈലിയോടെയാണ് പ്രീതി പവാർ റിംഗിലെത്തിയത്. എതിരാളിയായ കാനഡയുടെ സ്കാര്‍ലെറ്റ് ഡെല്‍ഗാഡോയുടെ പ്രതിരോധ തന്ത്രങ്ങളെ തകർത്തുതരിപ്പണമാക്കിയ പ്രീതി, കൃത്യമായ പഞ്ചുകളിലൂടെ 5-0ന് ജയവും സ്വർണം ഉറപ്പിക്കുകയായിരുന്നു. വടക്കന്‍ അയര്‍ലന്‍ഡിന്‍റെ മിഷേലെ വാല്‍ഷിനെ 5-0ന് ഇടിച്ചിട്ടാണ് ജെയ്‌സ്മിൻ ലമ്പോറിയയുടെ സ്വര്‍ണനേട്ടം.ഇരുവരുടെയും സ്വര്‍ണനേട്ടത്തിന് പിന്നാലെ പുരുഷൻമാരുടെ ട്രിപ്പിള്‍ ജംപില്‍ 16.58 മീറ്റര്‍ ദൂരം ചാടിയ പ്രവീണ്‍ ചിത്രവേല്‍ ഇന്ത്യക്കായി വെള്ളിയും 16.52 ദൂരം താണ്ടിയ പ്രഭു തിരുമാരന്‍ വെങ്കലവും നേടി. ഇന്ന് രണ്ട് സ്വര്‍ണം കൂടി നേടിയതോടെ ഗെയിംസില്‍ ഇന്ത്യയുടെ ആകെ സ്വര്‍ണനേട്ടം ഏഴായി. ഏഴ് സ്വര്‍ണവും 13 വെള്ളിയും 7 വെങ്കലവുമടക്കം 27 മെഡലുകളുമായി മെഡല്‍പ്പട്ടികയില്‍ ആറാം സ്ഥാനത്താണ് ഇന്ത്യ.56 സ്വര്‍ണവും 31 വെള്ളിയും 45 വെങ്കലവുമടക്കം 132 മെഡലുകളുമായി ഓസ്ട്രേലിയ ആണ് ഒന്നാമത്. 18 സ്വര്‍ണമടക്കം 82 മെഡലുകളുമായി ഇംഗ്ലണ്ട് രണ്ടാമതും 17 സ്വര്‍ണവുമായി കാനഡ മൂന്നാമതുമാണ്. 10 സ്വര്‍ണമടക്കം 34 മെഡലുകളുള്ള സ്കോട്‌ലന്‍ഡും 9 സ്വര്‍ണമടക്കം 18 മെഡലുകളുള്ള നൈജീരിയയുമാണ് ഇന്ത്യക്ക് മുന്നിലുള്ള മറ്റ് രാജ്യങ്ങള്‍.
© Copyright - MTV News Kerala 2021





View Comments (0)