
ലൈൻസൻസില്ലാതെ വിദ്യാർഥികൾ കാർ ഓടിച്ചു; ഉടമയ്ക്കെതിരെ പിഴ വിധിച്ച് പൊലീസ്
കോഴിക്കോട് ലൈസൻസ് ഇല്ലാതെ അമിതവേഗത്തിൽ നഗരത്തിലേക്ക് കാർ ഓടിച്ചുകയറ്റി വിദ്യാർഥികൾ. വയനാട് റോഡിലൂടെ വന്ന കാർ കുട്ടികളുമായി സഞ്ചരിക്കുകയായിരുന്ന യുവതിയുടെ സ്കൂട്ടറിൽ തട്ടി. അതുവഴി എത്തിയ റോഡ് സുരക്ഷാ വിഭാഗം പൊലീസ് കാറിലെ വിദ്യാർഥികളെ ചോദ്യം ചെയ്തപ്പോഴാണ് ഡ്രൈവർക്ക് ഉൾപ്പെടെ രണ്ടു പേർക്കും ലൈസൻസ് ഇല്ലെന്ന് മനസ്സിലായത്. വിദ്യാർഥികൾ അപേക്ഷിച്ചതിനെ തുടർന്ന് പൊലീസ് അവരുടെ ലൈസൻസുള്ള ബന്ധുവിനെ വിളിച്ചു വരുത്തി കാർ ഉടമയ്ക്കെതിരെ പിഴ നൽകി വിട്ടയച്ചു. ഇന്നലെ വൈകിട്ട് ഇംഗ്ലിഷ് പള്ളി ജംക്ഷനു സമീപത്താണ് സംഭവം. പരുക്കുകളില്ലാത്തതിനാൽ യുവതി തിരിച്ചു പോകുകയായിരുന്നു. വിദ്യാർഥികൾ പ്രായപൂർത്തിയായവരാണ്. നാദാപുരം സ്വദേശികളായ ഇവർ നഗരത്തിലെ സുഹൃത്തിനെ കാണാൻ എത്തിയതായിരുന്നു. പിതാവ് വാടകയ്ക്ക് എടുത്ത കാർ അറിയാതെ കൊണ്ടുവന്നതാണെന്ന് അറിയിച്ചു. കാർ പൊലീസ് പരിശോധിച്ചതിൽ മറ്റൊന്നും കണ്ടെത്തിയില്ല. ഒടുവിൽ ബന്ധുവിനെ വിളിക്കാൻ ആവശ്യപ്പെട്ടു. ഇതോടെ ഇവർ നഗരത്തിലെ ഒരു സുഹൃത്തിനെ വിളിച്ചു വരുത്തി. ഇയാളുടെ ലൈസൻസ് പരിശോധിച്ചു. ലൈസൻസില്ലാതെ കാർ ഓടിച്ചതിനു 5000 രൂപ പിഴ ഈടാക്കി. തുടർന്ന് 3 പേർക്കും പൊലീസ് ബോധവൽക്കരണം നൽകി വിട്ടയച്ചു.
© Copyright - MTV News Kerala 2021





View Comments (0)