
മലബാറിന്റെ ആരോഗ്യസ്വപ്നങ്ങൾക്ക് ചിറകുനൽകി സപ്തതിയിലേക്ക് കുതിക്കുകയാണ് കോഴിക്കോട് മെഡിക്കൽകോളേജ്. 1957 ഓഗസ്റ്റ് അഞ്ചിന് രൂപംകൊണ്ട മെഡിക്കൽ കോളേജ് ആശുപത്രിയുടെ ചരിത്രം മലബാറിന്റെ സാമൂഹികചരിത്രംകൂടിയാണ്.അൻപതുകളുടെ തുടക്കത്തിൽ മലബാറിന് ഒരു മെഡിക്കൽകോളേജ് വേണമെന്ന ആവശ്യം ശക്തമായിരുന്നു. 1954 ഡിസംബർ നാലിന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ മലബാർശാഖ മദിരാശി ആരോഗ്യമന്ത്രിക്ക് നിവേദനംനൽകി. തുടർന്ന് 1955 നവംബർ 21-ന് കേരളത്തിലെ 17 പാർലമെന്റ് അംഗങ്ങൾ ഒപ്പുവെച്ച അഭ്യർഥന കേന്ദ്ര ആരോഗ്യമന്ത്രി രാജകുമാരി അമൃതകൗറിന് കൈമാറി.ഒടുവിൽ 1957 മാർച്ച് 28-ന് കേന്ദ്രസർക്കാരിന്റെ അംഗീകാരം ലഭിച്ചു. ചേവായൂരിലെ ഗോൾഫ് ക്ലബ്ബും മായാറമ്പ് കുന്നിൻമുകളുമടങ്ങുന്ന പ്രദേശത്താണ് മെഡിക്കൽ കോളേജിനായി സ്ഥലം കണ്ടെത്തിയത്. 164 ഏക്കർ ഭൂമിയിൽ 153 ഏക്കറും സർക്കാർ ഉടമസ്ഥതയിലായിരുന്നു.1957 മേയ് 29-ന് ഗവർണർ ഡോ. ബി. രാമകൃഷ്ണറാവു തറക്കല്ലിട്ടു. ആരോഗ്യമന്ത്രി എ.ആർ. മേനോനും പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനിയർ കെ.കെ. കർത്തയും അന്നത്തെ മാതൃഭൂമി പത്രാധിപർ കെ.പി. കേശവമേനോനും ചടങ്ങിൽ പങ്കെടുത്തിരുന്നു. തുടക്കത്തിൽ മെഡിക്കൽ കോളേജിലേക്ക് അധ്യാപകരെ കണ്ടെത്താൻ പ്രയാസപ്പെട്ടിരുന്നു.1957 ഓഗസ്റ്റ് അഞ്ചിന് കോഴിക്കോട് മെഡിക്കൽകോളേജ് ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചു. ഡോ. കെ.എൻ. പിഷാരടിയായിരുന്നു ആദ്യ പ്രിൻസിപ്പൽ. ആദ്യഘട്ടത്തിൽ ബീച്ച് ആശുപത്രിയിലായിരുന്നു ചികിത്സ. കോഴിക്കോട് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിക്കു സമീപമുള്ള കെട്ടിടങ്ങളിലുമായിരുന്നു ക്ലാസുകൾ നടന്നിരുന്നത്.ആദ്യവർഷം 27 വിദ്യാർഥികളോടെയാണ് കോളേജ് പ്രവർത്തനം ആരംഭിച്ചത്. 1958-ൽ നടന്ന ആദ്യ വാർഷികാഘോഷസമയത്ത് 50 വിദ്യാർഥികളാണ് ഉണ്ടായിരുന്നത്. അവരിൽ 15 പേർ പെൺകുട്ടികളായിരുന്നു. അനാട്ടമി, ഫിസിയോളജി, ബയോകെമിസ്ട്രി എന്നീ മൂന്ന് വിഭാഗങ്ങളാണ് അന്ന് പ്രവർത്തിച്ചിരുന്നത്.
കോളേജ് വളർന്നതോടെ ആശുപത്രിയും വികസിച്ചു. ആദ്യഘട്ടത്തിൽ 200 കിടക്കകളുള്ള ആശുപത്രിയാണ് വിഭാവനം ചെയ്തത്. പിന്നീട് അത് 500 കിടക്കകളായി ഉയർത്താനുള്ള പദ്ധതിയുണ്ടായി. 1966-ഓടെ പ്രധാന ശസ്ത്രക്രിയകൾ ആരംഭിച്ചു. അപ്പോഴേക്കും 1,183 കിടക്കകൾ ആശുപത്രിയിലുണ്ടായിരുന്നു. 1975-ൽ മാതൃ-ശിശു സംരക്ഷണകേന്ദ്രം ആരംഭിച്ചു. പിന്നീട് സാവിത്രിദേവി സാബു മെമ്മോറിയൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടും പ്രവർത്തനം തുടങ്ങി. 2011-ൽ മാതൃ-ശിശു സംരക്ഷണകേന്ദ്രത്തിന്റെ ഗോൾഡൻ ജൂബിലി ബ്ലോക്കും യാഥാർഥ്യമായി. 2023-ൽ 120 കോടി രൂപ ചെലവിൽ പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷായോജന പദ്ധതിയുടെ ഭാഗമായി പുതിയ ബ്ലോക്ക് നിലവിൽവന്നു. അതേവർഷം 195 കോടിരൂപ ചെലവിൽ സൂപ്പർ സ്പെഷ്യലിറ്റി ബ്ലോക്കും പ്രവർത്തനം ആരംഭിച്ചു. 500 കിടക്കകളും 190 തീവ്രപരിചരണ കിടക്കകളുമുള്ള ഈ സമുച്ചയം സംസ്ഥാനത്തെ ആരോഗ്യരംഗത്തിന് പുതിയ മുഖം നൽകി. ഇന്ന് മെഡിക്കൽകോളേജ് ആശുപത്രിയിൽമാത്രം 1510 കിടക്കകളുണ്ട്. വിവിധ വിഭാഗങ്ങളിലായി ആകെ 3025 കിടക്കകളും 250 എം.ബി.ബി.എസ്. വിദ്യാർഥികളുമുണ്ട്. ഏഷ്യയിൽ ഏറ്റവുംകൂടുതൽ പ്രസവങ്ങൾ നടക്കുന്ന കേന്ദ്രങ്ങളിലൊന്നായി ഈ സ്ഥാപനം മാറിക്കഴിഞ്ഞു. പ്രതിവർഷം മുപ്പതിനായിരത്തോളം പ്രസവങ്ങളാണ് ഇവിടെ നടക്കുന്നത്.
© Copyright - MTV News Kerala 2021





View Comments (0)