
കുടുംബത്തിന്റെ തിരോധാനത്തിൽ ദുരൂഹത; മൂവരും കർണാടകയിലേക്ക് കടന്നതെന്തിന്?
പാലക്കാട് വാണിയംകുളത്ത് നിന്നും കാണാതായ മൂന്നാംഗകുടുംബം കര്‍ണാടക അതിര്‍ത്തിയിലേക്ക് സഞ്ചരിക്കുന്നതിന്റെ നിര്‍ണ്ണായക സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. കര്‍ണാടകയിലേക്ക് പ്രവേശിക്കുമ്പോള്‍ ബാബു ഭാസ്‌കറും ഭാര്യയും മകനും വാഹനത്തിലുണ്ടായിരുന്നെങ്കില്‍ അതേവാഹനം തിരിച്ചുവരുമ്പോള്‍ മകന്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നത് സംഭവത്തില്‍ ദുരൂഹത വര്‍ധിപ്പിക്കുന്നു. മൂന്നുപേരെയും കാണാതായിട്ട് ആറുദിവസം പിന്നിട്ടിരിക്കുകയാണ്.വാണിയംകുളം കൃഷ്ണകൃപ വീട്ടില്‍ ബാബു ഭാസ്‌കര്‍ (68), ഭാര്യ രമാദേവി (65), മകന്‍ വിഷ്ണു (32) എന്നിവരെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കളായിരുന്നു ഷൊര്‍ണൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. വീട് പൂട്ടിക്കിടുക്കുന്നത് കണ്ട് സംശയം തോന്നുകയായിരുന്നു. വിളിക്കാന്‍ ശ്രമിച്ചപ്പോള്‍ മൂന്നുപേരുടേയും മൊബൈല്‍ ഫോണും സ്വിച്ച്ഡ് ഓഫ് ആയിരുന്നു. ബന്ധുവീട്ടിലെ വിവാഹച്ചടങ്ങിന് പോവുകയാണെന്ന് ചിലരോട് കുടുംബം സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആയതും കുടുംബത്തെ ഒരുരീതിയിലും ബന്ധപ്പെടാന്‍ സാധിക്കാതെ വന്നതോടെയും സംശയം ഉയരുകയായിരുന്നു.കേസില്‍ ഷൊര്‍ണ്ണൂര്‍ പൊലീസിന്റെ അന്വേഷണം പുരോഗമിക്കവെ മലപ്പുറം വഴിക്കടവ് ചുരത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഇന്നലെയാണ് ഇവരുടെ വാഹനം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുടുംബം കര്‍ണാടക അതിര്‍ത്തി കടക്കുന്നതായുള്ള നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചത്. കാണാതായ ദിവസം രാവിലെ മൂവരും സഞ്ചരിച്ച വാഹനം കര്‍ണാടക അതിര്‍ത്തി കടന്നുവെന്നാണ് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാവുന്നത്. തിരിച്ചുവരുമ്പോള്‍ വിഷ്ണുമാത്രമായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. ശേഷം വാഹനം മലപ്പുറത്ത് ഉപേക്ഷിച്ച് വിഷ്ണു കടന്നുകളഞ്ഞതാകാമെന്ന് പൊലീസ് സംശയിക്കുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് ഷൊര്‍ണ്ണൂര്‍ പൊലീസ്.
© Copyright - MTV News Kerala 2021





View Comments (0)