
താമരശ്ശേരി ഫ്രഷ് കട്ട് മാലിന്യ സംസ്കരണ പ്ലാന്റ് അടച്ചുപൂട്ടാനുള്ള ഉത്തരവിന് സ്റ്റേ: സമരം പുനരാരംഭിച്ച് ജനകീയസമിതി
താമരശ്ശേരി ഫ്രഷ്കട്ട് അറവ് മാലിന്യ സംസ്കരണ പ്ലാന്റ് അടച്ചുപൂട്ടാനുള്ള മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതിന് പിന്നാലെ സമരം പുനഃരാരംഭിച്ച് സമരസമിതി. ഫ്രഷ് കട്ട് ഓർഗാനിക് പ്രൊഡക്ട്സ് കോഴിയറവു മാലിന്യ സംസ്കരണ പ്ലാന്റിനെതിരെയാണ് മലിനീകരണ നിയന്ത്രണ ബോർഡ് നടപടി സ്വീകരിച്ചത്. എന്നാൽ, നടപടി ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നു. അമ്പലമുക്കിലെ സമരപ്പന്തലിൽ നിന്ന് ഫ്രഷ്കട്ട് പ്ലാന്റിലേക്ക് പോകുന്ന വഴിയിലാണ് സമരം. സമരത്തിന് പിന്തുണ അറിയിച്ച് നിരവധി എംഎൽഎമാരും പങ്കെടുക്കുന്നുണ്ട്.ഗുരുതരമായ പാരിസ്ഥിതിക മലിനീകരണമുണ്ടാക്കുന്നുവെന്ന നാട്ടുകാരുടെ നിരന്തരമായ പരാതികളെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ‘ഫ്രഷ് കട്ട് ഓര്‍ഗാനിക് പ്രൊഡക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ്’ അടച്ചുപൂട്ടാന്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉത്തരവിട്ടത്. കമ്പനിയുടെ എല്ലാവിധ പ്രവര്‍ത്തനങ്ങളും അടിയന്തരമായി നിര്‍ത്തിവെക്കാനായിരുന്നു ഉത്തരവ്. അമ്പായത്തോട്ടിലെ സില്‍വര്‍ സാന്‍ഡ് ക്രഷറിന് സമീപം പ്രവര്‍ത്തിക്കുന്ന ‘ഫ്രഷ് കട്ട്’ യൂണിറ്റില്‍ നിന്നും സമീപത്തെ ജനവാസ മേഖലയിലേക്ക് വലിയ തോതില്‍ മാലിന്യം ഒഴുകിയെത്തുന്നത് നാട്ടുകാരില്‍ വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും കാരണമായിരുന്നു. ഈ വിഷയത്തില്‍ നിരവധി തവണ പൊതുജനങ്ങളില്‍ നിന്നും ബോര്‍ഡിന് പരാതികള്‍ ലഭിച്ചിരുന്നു. മുന്‍പ് സമാനമായ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടര്‍ന്ന് പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം ഈ സ്ഥാപനത്തില്‍ നിന്ന് പിഴ ഈടാക്കിയിരുന്നു. എന്നാല്‍ ഇതിന് ശേഷവും കമ്പനി മലിനീകരണം തുടരുകയായിരുന്നു. ജനകീയ കര്‍മസമിതിയുടെയും ഇരുതുള്ളി പുഴ പ്രൊട്ടക്ഷന്‍ കമ്മിറ്റിയുടെയും നേതൃത്വത്തില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ശക്തമായ രാപ്പകല്‍ സമരങ്ങളും പ്രതിഷേധങ്ങളും പ്രദേശത്ത് നടന്നു വരികയായിരുന്നു. മലിനീകരണ പ്രശ്‌നം രൂക്ഷമാവുകയും ജനകീയ പ്രതിഷേധം ശക്തമാവുകയും ചെയ്ത സാഹചര്യത്തിലാണ് പ്രദേശവാസികളുടെ ആരോഗ്യവും സുരക്ഷയും മുന്‍നിര്‍ത്തി മലിനീകരണ നിയന്ത്രണ ബോര്‍ഡ് പ്ലാന്റ് അടച്ചുപൂട്ടാന്‍ ഉത്തരവിട്ടത്. പിന്നീട് ഈ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നു.
© Copyright - MTV News Kerala 2021





View Comments (0)